അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയടിച്ചെന്ന കേസില്‍ അറസ്റ്റിലായ എട്ടു പ്രതികളുടെ വസതികളില്‍ പ്രത്യേക അന്വേഷണസംഘം റെയ്ഡ് നടത്തി. ലവകുശ മിശ്ര, അവിനാശ് ശുക്ല, രാംശങ്കര്‍ യാദവ് ഉള്‍പ്പെടെയുള്ളവരുടെ കേന്ദ്രങ്ങളിലാണ് ലോക്കല്‍ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ പരിശോധന നടന്നത്. പ്രതികളുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കാനിരിക്കേയാണു ഇന്നലെ സുപ്രധാന പരിശോധന നടന്നത്.
ക്ഷേത്രത്തിലെ സംഭാവനകള്‍ എണ്ണിത്തിട്ടപ്പെടുത്തുന്ന ദൗത്യമാണ് അറസ്റ്റിലായവരിൽ ഭൂരിഭാഗവം ചെയ്തിരുന്നത്. അതേസമയം അന്വേഷണസംഘം ഇതിനകം 79.85 ലക്ഷം രൂപ കണ്ടെത്തിയതായി പ്രോസിക്യൂഷന് കോടതിയെ അറിയിച്ചിരുന്നു.
പ്രശ്നത്തില്‍ മോദി-യോഗി സര്‍ക്കാരിനെതിരേ പ്രതിപക്ഷകക്ഷികള്‍ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാണ്. രാമക്ഷേത്രക്കൊള്ളയില്‍ പ്രധാനമന്ത്രി തുടരുന്ന മൗനത്തെയും പ്രതിപക്ഷം ശക്തമായി വിമർശിച്ചു. സംഭവങ്ങളിലൂടെ തങ്ങൾ യഥാര്‍ഥ രാമഭക്തരല്ലെന്നു ബിജെപി നേതാക്കള്‍ തെളിയിച്ചതായി കോൺഗ്രസ് ആരോപിച്ചു.
അതിനിടെ പ്രതികളുടെ വക്കാലത്ത് ഏറ്റെടുക്കില്ലെന്ന് അയോധ്യയിലെ അഭിഭാഷകർ പ്രഖ്യാപിച്ചു. ഇന്ന് ഫൈസാബാദ് ബാർ അസോസിയേഷൻ ജനറൽ ബോഡി യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമതീരുമാനം ഉണ്ടാകുമെന്നും അവർ വ്യക്തമാക്കി.